Thursday, April 25, 2024

കനിവുറവ് തേടി...... - ഭാഗം മുപ്പത്തിയൊന്ന് - പനയോലയിൽ വരഞ്ഞ അത്ഭുതചിത്രങ്ങൾ!

ഭാരതത്തിൻ്റെ സ്വത്ത് സർവാശ്ലേഷിയായ സമഗ്ര ജീവിത ദർശനവും സ്വത്വം ആദ്ധ്യാത്മികതയുമാണ്. ഇത് രണ്ടിനുമുള്ള പ്രത്യേകത ഇത് മറ്റൊരാളുടെ അംഗീകാരത്തിനു വേണ്ടി കാത്തുനിൽക്കുന്നില്ല എന്നതാണ്. ധർമ്മാനുഷ്ഠാനവും ആത്മസാക്ഷാത്കാരവും സ്വന്തം നിലക്ക് ഓരോ വ്യക്തിയും കണ്ടെത്തി മുന്നേറേണ്ടുന്ന പാതയാണ്. വഴികാട്ടികൾ ഉണ്ട്. പക്ഷെ അവയൊന്നും സത്യാന്വേഷണത്തെ നിബന്ധിക്കുന്നില്ല.

ഒഡീഷയിലെ ഹിരാപുർ എന്ന കുഗ്രാമത്തിലെ നിരഞ്ജൻ നായക് എന്നയാളുടെ കരകൗശലപ്രദർശനത്തിൽ കയറിയ എനിക്ക് ഈ ഒരു തത്വമാണ് ഏറെയും മനസ്സിൽ നിറഞ്ഞത്. തനിക്ക് കൈമാറിവന്ന കുലത്തൊഴിൽ ആധുനിക കാലത്തിന് ഇണങ്ങുന്ന വിധം വളരെ സൂക്ഷ്മമായി അദ്ദേഹം കൊണ്ടുനടക്കുന്നു. പുതിയ തലമുറക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നു. പനയോലകളിലുള്ള വരയിലാണ് അദ്ദേഹത്തിൻ്റെ കരവിരുത്. 


പ്രത്യേകം നിർമ്മിച്ചെടുത്ത പനയോലകളിൽ നാരായം കൊണ്ട് വരഞ്ഞ്, അതിനു മുകളിൽ മഷി പുരട്ടി, നിരവധി കലാസൃഷ്ടികൾ അദ്ദേഹം നിർമ്മിച്ചിരിക്കുന്നു. രാമായണവും ഹനുമാനും ഭഗവതിയുമെല്ലാം ആ പനയോലകളിൽ അനുഗ്രഹം ചൊരിയുന്നു. തികഞ്ഞ ആതിഥ്യമര്യാദയോടെ അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. തൻ്റെ പ്രവൃത്തിയും അതിന്റെ അദ്ധ്വാനവും എല്ലാം അദ്ദേഹം വിവരിച്ചു തന്നു. ഇത് വരയ്ക്കുന്ന രീതി ഞങ്ങൾക്ക് നേരിട്ട് പരിചയപ്പെടുത്തിത്തന്നു. ഇങ്ങിനെ ഒരു കല ഉപാസിക്കുന്ന എത്ര പേരുണ്ട് എന്നെനിക്കറിയില്ല. പക്ഷെ ഓരോ ദിവസവും തന്റേതായ ഈ കലോപാസന അദ്ദേഹം തുടരുന്നു.

ഹിരാപ്പൂരിന് കുറച്ചകലെയുള്ള ഗ്രാമത്തിലാണ് അദ്ദേഹത്തിൻറെ വീട്. ഭാര്യയും മക്കളും എല്ലാം ഇതിൽ സഹായിക്കും. ചില കുട്ടികൾ പഠിക്കാൻ വരുന്നുണ്ട്. ഭാര്യയാണ് അവർക്ക് പറഞ്ഞുകൊടുക്കുന്നത്. ഇത് കൂടാതെ പല തരം കരകൗശലവസ്തുക്കളും അവിടെ പ്രദർശനത്തിനുണ്ട്. വലിയ പനയോലച്ചിത്രത്തിന് രണ്ട് മാസം വരെ അദ്ധ്വാനം വേണ്ടിവരും. ഒന്നാലോചിച്ചു നോക്കൂ.. രണ്ട് മാസത്തോളം ഒരേയൊരു ലക്ഷ്യവുമായി നടക്കുന്ന ഒരു മനുഷ്യൻ. അങ്ങിനെ മാസങ്ങളും വർഷങ്ങളും. ഇത്തരം തപസ്സ് തന്നെയാണ് കലാകാരന് ആദരവ് നേടിക്കൊടുക്കുന്നത്. കേരളത്തിൽ ചില പ്രദർശനങ്ങൾക്ക് വേണ്ടി അദ്ദേഹം വന്നിട്ടുണ്ട്. കൊച്ചിയിലും മറ്റും. ഇവിടെ നിന്ന് യേശുക്രിസ്തുവിനെ ഇങ്ങിനെ പനയോലയിൽ വരക്കാനുള്ള നിർദ്ദേശം അദ്ദേഹം സ്വീകരിച്ചില്ല എന്നും അദ്ദേഹം സംഭാഷണമദ്ധ്യേ സൂചിപ്പിച്ചു. ഒരുപക്ഷെ അന്നാട്ടിൽ കണ്ട വ്യാപകമായ മതപരിവർത്തനശ്രമങ്ങളാകാം അതിന് കാരണം.

64 യോഗിനിമാരുടെ ചിത്രങ്ങൾ, ഭഗവതിയുടെ നിരവധി ഭാവങ്ങൾ, അഷ്ടലക്ഷ്മിമാർ, മുഴുവൻ രാമായണം ചിത്രമായി ശരീരത്തിൽ വരച്ച ഹനുമാൻ ഇങ്ങിനെ പോകുന്നു അത്ഭുതാവഹമായ അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. ഒരു പിഴവ് നശിപ്പിക്കുക ആഴ്ചകളുടെ അദ്ധ്വാനമാകും. ഇത്തരം പ്രഷർ കലാകാരന്മാർ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നത് മനശ്ശാസ്ത്രത്തിലും, മാനേജ്മെന്റ് ശാസ്ത്രത്തിലും ഒരു പഠനവിഷയമായാൽ നന്നായിരുന്നേനെ. ഒരു കുഗ്രാമത്തിൽ ഒതുങ്ങിനിൽക്കുന്ന ആ കലയെ ജനകീയമാക്കാനും അതിലൂടെ ഉപജീവനം കണ്ടെത്താനും ഉള്ള അദ്ദേഹത്തിൻറെ പരിശ്രമം അഭിനന്ദനാർഹം തന്നെയാണ്.

സുനിത ഡോക്ടർ ഒരു വലിയ ചിത്രം വാങ്ങി. ഒട്ടേറെ ചിന്തക്കൊടുവിൽ ഞാൻ വേണ്ടെന്നുവെച്ചു. ജയേട്ടൻ അദ്ദേഹത്തിൻറെ കല പരിചയപ്പെടുത്തുന്ന ഒരു വീഡിയോ എടുക്കുകയും ഉണ്ടായി. ഞങ്ങൾ ഇരിക്കുമ്പോൾ തന്നെ വേറെ ഒന്നുരണ്ട് കൂട്ടർ വന്നു. ഒരല്പനേരം അവിടെയെല്ലാം ചുറ്റിക്കണ്ട് ഞങ്ങൾ വണ്ടിക്കരികിലേക്ക് നടന്നു. ഹിരാപ്പൂരിലെ ഉത്സവം കുറച്ചു നാളുകൾക്കുള്ളിൽ ആരംഭിക്കുമത്രേ. അതിനാണ് പാടത്ത് ഒരുക്കങ്ങളും മുറ്റത്ത് പന്തലുമെല്ലാം. കുറെയേറെ ആളുകൾ എത്തിച്ചേരുന്ന ഗംഭീര ഉത്സവമാണത്രേ അത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആരും ശ്രദ്ധിക്കാത്ത ഈ ഇടത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് അത് തുടങ്ങിയത്. ഇന്ന് ലോകപ്രശസ്ത കലാകാരന്മാരുടെ പരിപാടികൾ അവിടെ അരങ്ങേറുന്നു.

ഞങ്ങൾ വണ്ടിയിൽ കയറി. വീണ്ടും നാട്ടുവഴികളിലൂടെ സഞ്ചരിച്ച്, മെയിൻ റോഡ് എത്തി. എല്ലാവർക്കും വിശപ്പ് നല്ലപോലെ തോന്നിത്തുടങ്ങിയിരുന്നു. ഒരു നല്ല ഹോട്ടൽ കണ്ടാൽ നിർത്താൻ ഡ്രൈവറെ ഏൽപ്പിച്ചു. വണ്ടി കുറെ ദൂരം ഓടി. ഹോട്ടലുകൾ അത്രയധികമൊന്നുമില്ല. കുറെ ദൂരം കൂടി സഞ്ചരിച്ച്, ഒടുവിൽ ഒരു ഹോട്ടലിൽ വണ്ടി പാർക്ക് ചെയ്തു. എല്ലാവരും ക്ഷീണിച്ചിരുന്നു. ഹോട്ടൽ ഉച്ചക്കുള്ള കച്ചവടം അവസാനിപ്പിച്ച് പൂട്ടാറായ നേരമായെന്ന് തോന്നി. എന്നാലും ഞങ്ങൾക്കുള്ള ഭക്ഷണം അവർ ഉണ്ടാക്കിത്തന്നു. സന്തോഷത്തോടെ ഞങ്ങൾ കഴിച്ചിറങ്ങി. ഇറങ്ങാൻ നേരത്ത് സതീഷേട്ടനും ഹോട്ടൽ മുതലാളിയും തമ്മിൽ കുശലം പറയുന്നു. ഹോട്ടൽ മുതലാളി ഒരു ജിമ്മനാണ്. സതീഷേട്ടന് അതാണിത്ര ലോഗ്യം തോന്നാൻ കാരണം. പഴയ തന്റെ മിസ്റ്റർ കേരള ഫോട്ടോ ഒക്കെ കാണിച്ച് അയാളെ സതീഷേട്ടൻ ശരിക്ക് ഇമ്പ്രെസ്സ് ചെയ്തിരിക്കുന്നു. അവിടത്തെ ജിമ്മിന്റെ കാര്യങ്ങൾ ഒക്കെ കേട്ട് മനസ്സിലാക്കി ഒരു ബിസിനസ് ലീഡ് ഉണ്ടാക്കിയാണ് സതീഷേട്ടൻ തിരിച്ച് വണ്ടിയിൽ കയറിയത്.

വണ്ടി ഭുവനേശ്വറിലേക്ക് അടുത്തു കൊണ്ടിരുന്നു. ഞങ്ങളുടെ ഈ യാത്ര അതിന്റെ പരിസമാപ്തിയിലേക്കും....

Tuesday, April 16, 2024

കനിവുറവ് തേടി...... - ഭാഗം മുപ്പത് - ഉൾനാട്ടിലെ തന്ത്രപീഠം.

  "ഗാഡി ചലാവോ ഭയ്യാ. വോ ലോഗ് പൈദൽ ആ ജായേംഗേ(വണ്ടി എടുത്തോളൂ, അവർ നടന്ന് വന്നോളും)" ഇതായിരുന്നു അവസാനം ജയേട്ടൻ പറഞ്ഞത്. വണ്ടി പുറപ്പെട്ടു. കയറ്റം കയറി റോഡിലേക്ക് തിരിഞ്ഞതും പ്രഭുവും മാധവനും ഓടിക്കിതച്ചെത്തി. ഏകദേശം അര മണിക്കൂർ അവരെ കാത്തു നിന്നു. വിളിക്കുമ്പോൾ ദാ എത്തി, എത്തുന്നു എന്നിങ്ങിനെ പറഞ്ഞുകൊണ്ട് അവർ സമയമെടുത്ത് ഷോപ്പിംഗ് ആസ്വദിച്ചു. ഇവിടെ ചൂടിൽ ഞങ്ങൾ വണ്ടിയിൽ കാത്തിരുന്നു. പിന്നെ വിളിക്കുമ്പോൾ എടുക്കാതായി. അപ്പോളാണ് ഞാൻ പോകേണ്ട കാര്യം പറഞ്ഞത്. ജയേട്ടൻ കുറച്ചുനേരം എന്നെ പറഞ്ഞ് സമാധാനിപ്പിച്ചു. 

പക്ഷെ വൈകുന്തോറും എല്ലാവരും അസ്വസ്ഥരായി. എത്തേണ്ട സമയം കൃത്യമായി പറഞ്ഞിരുന്നില്ല. എല്ലാവരും ഒന്നിച്ചായതിനാൽ അതിന്റെ ആവശ്യം ഇതുവരെ തോന്നിയിരുന്നില്ല. ഒരകലം വെച്ച് എല്ലാവരും സമയത്തിന് എത്താൻ ശ്രമിച്ചിരുന്നു. ഇതിപ്പോൾ...... ഇനി പ്ലാൻ ചെയ്ത പല സ്ഥലങ്ങൾ ഉണ്ട്. അവ കാണാൻ നിന്നാൽ വിമാനം കിട്ടില്ല. അല്ലെങ്കിൽ അതിൽ ചിലവ വിട്ടുപോകേണ്ടി വരും.

"നമുക്ക് പോകാം.. ഇവിടെ നിന്ന് ബസ് ഉണ്ട് ഭുവനേശ്വറിലേക്ക്. അവർ അത് പിടിച്ച് വന്നുകൊള്ളട്ടെ. അല്ലാതെ ഇങ്ങനെയുള്ളവരെ കാക്കുന്നതിൽ അർത്ഥമില്ല" ഞാൻ എൻ്റെ രോഷം പ്രകടിപ്പിച്ചു. ഇടക്കിടക്ക് വിളിച്ചു നോക്കുന്നുണ്ട്. ജയേട്ടൻ ധർമ്മസങ്കടത്തിലായി. "നീയൊന്ന് ക്ഷമിക്ക്. അവരിപ്പോൾ എത്തും"

ഒടുവിൽ അവരുടെ തലവെട്ടം കണ്ടപ്പോൾ വണ്ടി എടുത്തോളാൻ ജയേട്ടൻ പറഞ്ഞു. വണ്ടിയിൽ കയറിയ പ്രഭുവിനോടും മാധവനോടും ആരും കാര്യമായി ഒന്നും മിണ്ടിയില്ല. "സോറി" അവർ പറഞ്ഞു.

കുലുങ്ങിക്കുലുങ്ങി വണ്ടി നീങ്ങി. മാധവൻ എൻ്റെ എതിർദിശയിലാണ്. തോളിൽ കൈയിട്ട് അവൻ പറഞ്ഞു "സോറി ദിലീപേട്ടാ.. ദേഷ്യത്തിലാണോ?"

ഞാൻ അല്പമൊന്നയഞ്ഞു. അര മണിക്കൂറിനുള്ളിൽ എല്ലാവരും പഴയതൊക്കെ മറന്നു. വെയിലിന് ചൂട് കൂടിത്തുടങ്ങി. അടുത്ത ലക്ഷ്യസ്ഥാനം നോക്കി വണ്ടി പോകുന്നു. കൊയ്ത്തുകഴിഞ്ഞ പാടങ്ങളും, ഇഷ്ടികക്കളങ്ങളും പുറകിലേക്ക് പോയിക്കൊണ്ടിരുന്നു. ഇപ്പോൾ ഭൂപ്രകൃതി മാറിത്തുടങ്ങി. വരണ്ടതെങ്കിലും പച്ചപ്പ് ഇപ്പോഴുമുള്ള ഇടങ്ങൾ. വഴിയരികിൽ തണൽ മരങ്ങൾ. അടുത്ത ലക്ഷ്യസ്ഥാനം ഞങ്ങൾ ഗവേഷണം ചെയ്ത് കണ്ടുപിടിച്ചതാണ്. അത് സ്ഥിരം ടൂറിസ്റ്റ് റൂട്ടിൽ പെടില്ല. ഹൈവേ വിട്ടുമാറി കുറേദൂരം യാത്രചെയ്തു. ഒറ്റവരിപ്പാത. പ്രധാന കവലകളിൽ ചില കടകൾ കാണാം. എല്ലാവർക്കും ക്ഷീണമായിത്തുടങ്ങി. സുനിത ഡോക്ടർ ഒരു ജംഗ്ഷനിൽ വണ്ടി നിർത്തിച്ച്, കുറച്ച് പഴവും മുന്തിരിയുമെല്ലാം വാങ്ങിപ്പിച്ചു. ഞങ്ങൾക്കാർക്കും ആ ചിന്ത പോയില്ല. കൂട്ടത്തിൽ ഒരു അമ്മയുള്ളതിന്റെ ഗുണം. 

ഇടക്ക് ഗൂഗിൾ പറഞ്ഞ വഴി വിട്ടു വേറെ മാറിപ്പോയി. പിന്നീട് കുറച്ച് ദൂരം തിരിച്ച് ഡ്രൈവ് ചെയ്ത് വണ്ടി ഇടത്തോട്ടുള്ള ഒരു ഉൾവഴിയിലേക്ക് തിരിഞ്ഞു. വഴി ചെറുതായിക്കൊണ്ടിരുന്നു. ഞങ്ങൾക്ക് സംശയം കൂടിക്കൂടി വന്നു. ഒന്നുരണ്ടിടത്ത് വണ്ടി നിർത്തി ഉറപ്പുവരുത്തി. പിന്നെ റോഡ് ഇല്ലാതായി. മണ്ണിട്ട പാതയിലൂടെ, ഒരു കനാൽ വരമ്പത്തുകൂടി ഞങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇത്ര ദുർഘടമാകുമോ ഇങ്ങിനെ ഒരു ഇടത്തേക്കുള്ള വഴി എന്ന് പലപ്പോഴും തോന്നി. വീണ്ടും ഒന്നുരണ്ടുപേരോട് അന്വേഷിച്ചു. 

ഒടുവിൽ കയറ്റിറക്കങ്ങൾ കഴിഞ്ഞ്, ഒഴിഞ്ഞ ഒരു പാടം കടന്ന്, ഒരു ആലിൻചുവട്ടിൽ വണ്ടി നിന്നു. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി. വലത് വശത്ത് ഒരു വലിയ കുളം. അതിന് നടുക്ക് ഒരു അമ്പലം പോലെ ഒരു നിർമ്മിതി. കുളത്തിൽ തോണി പോലെ ഒരു സാധനം ഒഴുകിനടക്കുന്നു. ഇടത്ത് വശത്ത് ആൽത്തണലിൽ ചില കടകളുടെ അവശിഷ്ടങ്ങൾ. പാടത്തിൽ എന്തോ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ. ആൽച്ചുവട്ടിലും ചെറിയ പന്തലുണ്ട്. കുറച്ചപ്പുറത്ത് ഒരു ചെറിയ അമ്പലം. വന്ന ഇടം മാറിപ്പോയിരിക്കാം എന്ന സംശയത്തിൽ വീണ്ടും ചോദിച്ചു - "ജോഗിനി മന്ദിർ?". അവരാ കൊച്ചു ക്ഷേത്രത്തിലേക്ക് വിരൽ ചൂണ്ടി 

എല്ലാവരും അല്പമൊന്ന് നിരാശരായി. ഞാനും സത്യനും മുഖത്തോട് മുഖം നോക്കി. "64 യോഗിനിമാരുടെ ക്ഷേത്രം" എന്ന് ഗൂഗിളിൽ കണ്ടാണ് അത് പ്ലാനിൽ പെടുത്തിയത്. അവിടെയും ഇവിടെയും ഒക്കെ വായിച്ച്, ഇതിന്റെ മോഡലിൽ ആണ് പഴയ പാർലമെന്റ് കെട്ടിടം എന്നൊക്കെ ഞാൻ തട്ടിവിടുകയും ചെയ്തു. അതൊക്കെ പ്രതീക്ഷിച്ച് വന്നവരുടെ അടുത്താണ് ഈ ചെറിയ അമ്പലം കാട്ടിക്കൊടുത്തത്. കാര്യം 64 യോഗിനി മന്ദിറിന്റെ രൂപത്തിൽ നിന്നാണ് പഴയ പാർലമെന്റ് മന്ദിരത്തിന്റെ രൂപമെടുത്തത്. പക്ഷെ അതിവിടുത്തെയല്ല. മധ്യപ്രദേശിലാണ് അത്.

എന്തായാലും വന്നതല്ലേ, കയറി തൊഴാം എന്ന് കരുതി ഞങ്ങൾ ആ കോമ്പൗണ്ടിലേക്ക് കടന്നു. വൃത്തിയായി സൂക്ഷിക്കുന്ന ഒരു പ്രദേശം. പുൽത്തകിടിയും മരങ്ങളും എല്ലാം ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു. ഗേറ്റ് കടന്ന് കയറിച്ചെന്നാൽ ഇടത് വശത്ത് ഒരു തുറന്ന ശിവ പ്രതിഷ്ഠ, അതിനപ്പുറം ചെറിയ ഒരു അമ്പലം. മുന്നോട്ട് നടന്നാൽ ഒരാൾ പൊക്കത്തിൽ ഏതാണ്ട് 25  അടി ചുറ്റളവിൽ ഒരു ചെറിയ അമ്പലം. ശിവലിംഗത്തിന്റെ പീഠത്തിന്റെ രൂപത്തിലാണ അതിന്റെ രൂപകല്പന. ശിവലിംഗം ഉണ്ടാകേണ്ട ഇടത്ത് ഒരു കൽമണ്ഡപം. അതിന് കാവലായി നാല് ഭൈരവമൂർത്തികൾ. കയറുന്നിടത്ത് ദ്വാരപാലകർ. വട്ടത്തിലുള്ള അമ്പലത്തിന്റെ ഉൾച്ചുവരുകളിൽ 64 യോഗിനിമാരുടെ കല്ലിൽ കൊത്തിയ പ്രതിമകൾ.


മിക്ക പ്രതിമകളും കാലാപഹാഡിന്റെ ആക്രമണത്തിൽ അംഗഭംഗം വന്നവ. ഇപ്പോൾ ഇത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. അവിടെ വെറുതെ ഇരുന്നിരുന്ന ചിലർ ഞങ്ങളെ കണ്ടു ഉത്സാഹഭരിതരായി. ഒരാൾ ഓടിവന്നു. പൂജാരിയാണ്. 64 യോഗിനിമാരുടെ നടുക്ക് മുണ്ഡശിരസ്സേന്തിയ കാളി. ആരതിയുഴിഞ്ഞു. ദക്ഷിണ നൽകി. അദ്ദേഹവും സഹോദരനുമാണ് ഇവിടുത്തെ സ്ഥിരം പൂജാരിമാർ. തൊട്ടടുത്താണ് അവരുടെ വീട്. 




ഓരോ യോഗിനി പ്രതിമകളുടെയും അടുത്ത് ചെന്ന് പേര് പറഞ്ഞ് അദ്ദേഹം ഞങ്ങൾക്ക് അവ പരിചയപ്പെടുത്തി. ചിലവ കേട്ട പേരുകൾ. അധികവും ഇത് വരെ കേൾക്കാത്തവ. മനോഹരമായ കൃഷ്ണശിലയിലാണ് വിഗ്രഹങ്ങൾ. അമ്പലച്ചുമരിൽ ഒരു ചെറിയ പീഠം പോലെ കൊത്തി അതിൽ ഇവ പ്രതിഷ്ഠിച്ചിരിക്കുന്നു. അത്ഭുതത്തോടെ ഈ 64 പേരുകൾ അദ്ദേഹം പറഞ്ഞുതന്നത് ഞങ്ങൾ കേട്ടു. ഫോട്ടോ എടുക്കരുത് എന്ന് അവർ വിലക്കി. പ്രഭു പോലീസിൽ ആണെന്ന് പറഞ്ഞപ്പോൾ പിന്നെ എല്ലാം വളരെ എളുപ്പമായി. അങ്ങിനെ ഈ അപൂർവ്വ ചിത്രങ്ങൾ ഞങ്ങൾക്ക് കിട്ടി.

താന്ത്രിക സമ്പ്രദായത്തിൽ അതിവിശിഷ്ടമാണ് ഈ 64 യോഗിനിമാർ. രാത്രിയിൽ ഈ മണ്ഡപത്തിലിരുന്ന് താന്ത്രിക സാധനകൾ ചെയ്യുക പതിവായിരുന്നത്രെ. ഇപ്പോൾ ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ അതിന് നിയന്ത്രണമുണ്ട്. എന്നാലും പലരും പ്രലോഭനങ്ങളുമായി വരാറുണ്ടെന്ന് പൂജാരി പറഞ്ഞു. അവരെയാരെയും ഞങ്ങൾ കയറ്റാറില്ല എന്നദ്ദേഹം പറഞ്ഞത് എനിക്കത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. 

താന്ത്രികസാധനയിൽ ഇരിക്കുന്ന ഇടം വളരെ പ്രധാനമാണ്. ശ്രീരാമകൃഷ്ണ പരമഹംസർ പഞ്ചവടി എന്ന സ്ഥലത്താണ് ഇത് ചെയ്തിരുന്നത്. അത് പ്രകൃത്യാ തന്നെ സാധനക്ക് അനുയോജ്യമായിരുന്നത്രെ. ശ്‌മശാനഭൂമിയും, ആമത്തോടിന്റെ ആകൃതിയുമാണ് ആ ഭൂമിക്ക് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്രകാരം ഉചിതമായ സ്ഥലവും ആസനവും കിട്ടാൻ താന്ത്രികർ വളരെ പ്രയത്നിക്കാറുണ്ട്. ആ അമ്പലത്തിന്റെ ഘടന കണ്ടിട്ട് സാധനക്ക് പറ്റിയ ഇടമാണെന്ന് എനിക്കും തോന്നി. 

നടുവിലെ കൽമണ്ഡപത്തിൽ ഇരുന്നാണ് സാധന അനുഷ്ഠിക്കുക. അതിനോ അമ്പലത്തിനു തന്നെയോ മേൽക്കൂരയില്ല. രാത്രികളിൽ ഇപ്പോഴും ഇടക്കൊക്കെ അവിടെ അത് നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. കണ്ടുകഴിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. വന്നത് വെറുതെയായില്ല എന്ന തോന്നൽ എല്ലാവരിലും ഉണ്ടായി. 64 യോഗിനിമാരെയും തൊഴുത് ഞങ്ങൾ പുറത്തിറങ്ങി. കുറച്ച് ഫോട്ടോകൾ എടുത്തു. 

ഈ അമ്പലത്തിനെക്കുറിച്ച് ഇംഗ്ലീഷിൽ പുസ്തകം വല്ലതുമുണ്ടോ എന്ന് ജയേട്ടൻ ചോദിച്ചതിന്, അവിടുത്തെ ASI യുടെ പ്രതിനിധി ഒരു പുസ്തകം കൊണ്ടുവന്നു. വേറൊന്ന് പൂജാരിയുടെ വീട്ടിൽ ഉണ്ടാകും എന്ന് പറഞ്ഞ്, അതെടുക്കാൻ ആളെ വിട്ടു. അത്യാവശ്യം പഠനങ്ങൾ ഈ അമ്പലത്തിനെക്കുറിച്ച് നടന്നിട്ടുണ്ട്. വളരെ വിശദമായി 64 യോഗിനിമാരെക്കുറിച്ചും അമ്പലത്തിന്റെ ഘടനയെക്കുറിച്ചും എല്ലാം അതിൽ പ്രതിപാദിക്കുന്നുണ്ട്. രണ്ടു പുസ്തകവും വാങ്ങി ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ, അവിടെ അടുത്തുള്ളൊരു കടയിലേക്ക് ചിലർക്ക് പോകണമെന്നായി. തകരം മേഞ്ഞ മുൻഭാഗത്തോട് കൂടിയ ഒരു ഒറ്റമുറിപ്പീടിക. സൗമ്യ ഹാൻഡിക്രാഫ്റ്റ്. ഞങ്ങൾ എല്ലാവരും അകത്തേക്ക് കടന്നു. ഇത് വരെ കാണാത്ത തരം ഒരു കരകൗശലവിദ്യയാണ്‌ അവിടെ ഞങ്ങളെക്കാത്തിരുന്നിരുന്നത്.  

Friday, April 12, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിയൊൻപത് - ശില്പകലാസുഗന്ധം

 കൊണാർക്ക് സൂര്യക്ഷേത്രം - ലോകവിസ്മയം. അനിതരസാധാരണമായ ഭാരതീയ വാസ്തുവിദ്യയുടെ, കരകൗശലവിദ്യയുടെ, ജ്യാമിതീയ രൂപകല്പനയുടെ, ജ്യോതിശാസ്ത്ര സംഗണനങ്ങളുടെ സമ്മേളനകേന്ദ്രം. ഇത് പോലൊന്ന് ലോകത്തിൽ വേറെയില്ല. കലിംഗ ശില്പചാതുരി ഇവിടെ പീലിനിവർത്തിയാടുന്നു. ഇവിടെ ഓരോ ഇഞ്ച് കല്ലിലും ഓരോ വിശ്വകർമ്മജന്റെയും കലാജീവിതം നിഴലിക്കുന്നു. അവൻ്റെ കൈയൊപ്പ് ഈ ലോകത്തിൽ പതിപ്പിക്കാൻ തനിക്ക് കൈമാറിവന്ന ശില്പരഹസ്യം തുറന്ന് അവൻ ഉളി വീശി. അത് ഈ അത്യത്ഭുതസൃഷ്ടിയായി പരിണമിച്ചു.

അങ്കണത്തിലേക്ക് കടന്നതോടെ എല്ലാവരും കുട്ടികളെപ്പോലെ ഓരോ മൂലകളിലേക്കോടി. ക്യാമറകൾ പല കോണുകളിൽ നിന്ന് ആ ദൃശ്യവിസ്മയം ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഞാൻ എല്ലാവരിലും നിന്ന് അകന്ന് ഏകാന്തചിത്തനായി അതിനെ നോക്കിക്കണ്ടു. കാണുന്തോറുമാണ് നമ്മുടെ മനസ്സ് വിസ്മയഭരിതമാകുന്നത്. സാലഭഞ്ജികമാർ, ദേവീദേവന്മാർ, രതിശില്പങ്ങൾ, മൃഗങ്ങളുടെ രൂപങ്ങൾ, അലങ്കാരവേലകൾ - ഓരോ കല്ലിലും തലമുറകളോട് തങ്ങളുടെ ജീവിതവും കലയും വിളിച്ചുപറയുന്ന ശില്പങ്ങൾ. 


വെയിലിനെ വകവെക്കാതെ ആളുകൾ വന്നുപോകുന്നു. വന്നവരെല്ലാം വാപൊളിച്ച് അത്ഭുതത്തോടെ ഇവയൊക്കെ കാണുന്നു. ചുവരുകൾ തൊടാതിരിക്കാൻ ഇരുമ്പുകുഴലുകൾ കൊണ്ട് വേലി തീർത്തിട്ടുണ്ട്. ചില വിരുതന്മാർ അത് ചാടിക്കടന്ന് പോയി ഫോട്ടോ എടുക്കുന്നു. ഇടയിൽ ഒരാളെ പരിചയപ്പെട്ടു. ഉത്തരേന്ത്യയിൽ നിന്ന് വന്നൊരു സഞ്ചാരി. രതിശില്പങ്ങൾ അമ്പല ചുമരുകളിൽ വരാനുണ്ടായ സാഹചര്യമാണ് അയാൾക്ക് കൗതുകം. എന്നാലാവുമ്പോലെ അതിൻ്റെ തത്വം ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തു. പാശ്ചാത്യ ശ്ലീലാശ്ലീലങ്ങളുടെ അളവുകോൽ കൊണ്ട് ഭാരതീയ കല്പനകളെ അളക്കുന്നതിന്റെ കുഴപ്പമാണ്. പുരുഷാർത്ഥങ്ങളിൽ കാമം എന്നൊന്നുള്ളിടത്തോളം അതിനെ വരാക്കാതിരിക്കുന്നതെങ്ങിനെ? ഈ പുറം ചുവരുകൾക്കുള്ളിൽ ആണല്ലോ ചൈതന്യവിഗ്രഹം. പുറന്തോടുകളിൽ വരച്ചവയിൽ ഭ്രമിച്ചു നിന്നാൽ അവിടെ നിൽക്കുകയേ ഉള്ളൂ. അതിനുമപ്പുറം കടക്കുന്നവനാണ് വിഗ്രഹം കാണുന്നവൻ, ചൈതന്യത്തെ തൊടുന്നവൻ.


കുഞ്ഞിരാമൻ നായരുടെ "പൂരത്തിന് പോയിട്ട്" എന്നൊരു കവിതയുണ്ട്. വരികൾ ഓർമ്മയില്ല. പക്ഷെ അതിലെ സാരമിതാണ്. പൂരത്തിന് പോയി എല്ലാ കാഴ്ചകളും കണ്ട്, നിറമുള്ള വെള്ളം വാങ്ങിക്കുടിച്ചും, പൊരിയും ബലൂണും വാങ്ങിയും നടന്നു. പക്ഷെ അമ്പലത്തിനകത്ത് കയറി ആ വിഗ്രഹം ഒന്നു കണ്ടില്ല, ഒന്ന് തൊഴുതില്ല. എങ്കിൽ പിന്നെ എല്ലാം വ്യർത്ഥം. ഇതാണ് ഭാരതീയ രസസിദ്ധാന്തം. കല കലക്ക് വേണ്ടിയോ മനുഷ്യന് വേണ്ടിയോ പോലുമല്ല. കല ഈശ്വരത്വത്തിലേക്ക് ഉള്ള ചൂണ്ടുപലകയാണ്. ഭ്രമിപ്പിക്കുന്ന പുറന്തോടുകൾ പൊളിക്കാൻ ഉള്ള പരിശീലനക്കളരി. ആധുനിക കലാവിമർശനവും അറിഞ്ഞോ അറിയാതെയോ ഈ വഴിക്കാണ് പോകുന്നതെന്ന് എനിക്ക് തോന്നുന്നു. മൂർത്തത്തിൽ നിന്ന് അമൂർത്തത്തിലേക്കും, വൃത്തനിബദ്ധതയിൽ നിന്ന് വൃത്തരാഹിത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും എല്ലാമുള്ള ഈ പ്രയാണം ഈ ഭംഗിയുള്ള, ഇമ്പമുള്ള പുറന്തോട് പൊളിക്കൽ തന്നെയാണ്. പക്ഷെ പലപ്പോഴും അതിനപ്പുറമുള്ള പൊരുൾ തേടുന്നതിന് പകരം പുതിയ തോടുകൾ സൃഷ്ടിക്കുകയാണ് അർത്ഥമറിയാതെയുള്ള ഈ പ്രയാണം ചെയ്യുന്നത് - ഭംഗിയും ഇമ്പവും കുറഞ്ഞ പുതിയ പുറന്തോടുകൾ.

രഥചക്രങ്ങൾ കൊണ്ട് സമയം അളക്കുന്നത് എങ്ങിനെയെന്ന് ഗൈഡുകൾ ആളുകൾക്ക് കാട്ടിക്കൊടുക്കുന്നു. തിക്കും തിരക്കും കൂട്ടി ആളുകൾ ഫോട്ടോയെടുക്കുന്നു. നൃത്തമണ്ഡപത്തിന്റെ ചുറ്റും നടന്ന്, അതിനു മുകളിൽ കയറി തൂണുകളിലെ അലങ്കാരങ്ങൾ നോക്കി ഞാൻ നിന്നു. പ്രതാപകാലത്ത് എത്രയെത്ര നൃത്തഗാന സന്ധ്യകൾ ഇവിടെ അരങ്ങേറിയിരിക്കും. ഇപ്പോൾ ആളും ആരവവുമില്ലാതെ വെറുമൊരു കാഴ്ചവസ്തു. ആ മണ്ഡപത്തിൽ നിന്ന് നോക്കിയാൽ മുഖ്യ കെട്ടിടത്തിന്റെ ജ്യാമിതീയ ഘടന പെട്ടെന്ന് പിടികിട്ടും. അണുകിട തെറ്റാതെയുള്ള ആ നിർമ്മാണം സിവിൽ എഞ്ചിനീയർമാർ ചെന്ന് കാണുക തന്നെ വേണം.

മുഖ്യ കെട്ടിടം അമ്പലത്തിന്റെ നമസ്കാരമണ്ഡപമാണ്. ശ്രീകോവിൽ പണ്ടേ നിലംപൊത്തി. ഇതിനകത്തേക്ക് പ്രവേശനമില്ല. പടികൾ കയറിച്ചെന്നാൽ പീഠത്തിന് മുകളിൽ എത്തുന്നതിന് മുൻപ് തടഞ്ഞിരിക്കുന്നു. അകം കല്ലുകളെ കൊണ്ട് നിറച്ചിരിക്കുന്നത് പോലെ തോന്നി. പലയിടത്തും വൃത്തികെട്ടരീതിയിൽ ഏച്ചുകൂട്ടിയ നിർമ്മാണങ്ങൾ. വലിയ കവാടം. മുകളിലേക്ക് മൂന്നു തട്ടുകളായി ഗോപുരം ഉയർന്നു പോകുന്നു. ഒത്തമുകളിൽ വിമാനം. അത് ഏതാണ്ട് പുരിയിലേത് പോലെ തോന്നി. അകലെ നിന്ന് ഉപ്പുകാറ്റ് വീശുന്നുണ്ട്. വെയിലിന് കാഠിന്യം ഏറി വരുന്നുണ്ട്.


കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടി. തോർത്തുമുണ്ട് കൊണ്ട് തലേക്കെട്ടും കൈയിൽ ഒരു വെള്ളക്കുപ്പിയുമായി മാധവൻ കറങ്ങി നടക്കുന്നുണ്ട്. നേരെയും, ചാഞ്ഞും ചെരിഞ്ഞും പലരീതിയിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു. സതീഷേട്ടൻ ട്രാൻസ്‌ഫോർമർ വെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ്. ഡോക്ടറും മുരളിയേട്ടനും ചൂട് സഹിക്കാൻ വയ്യാതെ അവിടെയുള്ള ഒരു മരച്ചുവട്ടിൽ അഭയം പ്രാപിച്ചു.

എൻ്റെ കണ്ണുകൾ കാഴ്ചകളിലേക്ക് വീണ്ടും മടങ്ങി. മുഖ്യകെട്ടിടത്തെ വലംവെച്ച് കണ്ടു. രഥചക്രങ്ങൾ ഓരോന്നും അത്യത്ഭുതമായ രൂപകൽപനയാണ്. അവ ഉപയോഗിച്ച് കൃത്യമായി സമയം കണക്കാക്കാനാകും. ഉത്തരായണകാലത്തും ദക്ഷിണായനകാലത്തും വെവ്വേറെ ചക്രങ്ങളാണ് ഉപയോഗിക്കുക. ചക്രത്തിലെ എട്ട് വലിയ കാലുകൾ കൊണ്ട് 24 മണിക്കൂറിനെ 8 പ്രഹരങ്ങൾ ആക്കി തിരിക്കുന്നു. അവക്കിടയിലുള്ള ചെറിയ ആരക്കാലുകൾ, അവകളിൽ കൊത്തിവെച്ച മുത്തുകൾ എന്നിങ്ങിനെ ചുരുക്കി ചുരുക്കി നമുക്ക് ഇതിനാൽ കൃത്യസമയം കണ്ടെത്താനാനാകും.


ആ അങ്കണത്തിൽ തന്നെ ചുവപ്പ് ചുടുകട്ട കൊണ്ട് നിർമ്മിച്ച വിഷ്ണുക്ഷേത്രം കാണാം. കൂടാതെ ഛായാദേവിയുടെ അമ്പലവും ഉണ്ട്. സൂര്യക്ഷേത്രത്തിന് ഇരുവശത്തുമായി സിംഹത്തിന്റേയും കുതിരയുടേയും കല്ലിൽ കൊത്തിയ കൂറ്റൻ  പ്രതിമകൾ. ഈ കല്ലുകളൊന്നും ഈ പ്രദേശത്തുള്ളവയല്ലത്രേ. എവിടെ നിന്നോ വെട്ടിയെടുത്ത് എത്രയോ മനുഷ്യാദ്ധ്വാനം കൊണ്ടായിരിക്കണം ഇത് ഇവിടേക്ക് എത്തിച്ചത്. ഒരുപക്ഷെ ഇത് വേഗം ദ്രവിച്ച് പോകുന്നതിന്റെ കാരണവും അതായിരിക്കണം.


എല്ലാവരും മരച്ചുവട്ടിൽ ഒത്തുകൂടി. വെള്ളം കുടിച്ച്, വിശേഷങ്ങൾ എല്ലാം പറഞ്ഞ് പുറത്തേക്ക് നീങ്ങി. പുറത്തേക്കുള്ള വഴി വേറെയാണ്. അവിടെ ഒരു അമ്പലം ഉണ്ട്. പുറത്ത് കുറെ പൈക്കൾ നിൽക്കുന്നു. അവിടെ അടുത്തുള്ള കടയിൽ നിന്ന് പഴങ്ങൾ വാങ്ങി പൈക്കൾക്ക് കൊടുത്തു.

പിന്നീടുള്ള വഴി നിറയെ കടകളാണ്. കല്ലിൽ കൊത്തിയ രഥചക്രങ്ങളും, പലതരം കൗതുക വസ്തുക്കളും, വള മാല കമ്മൽ എന്നിങ്ങിനെ എണ്ണമറ്റ വസ്തുക്കൾ നിരത്തിവെച്ചവ. കുറച്ച് നേരം അവിടെയെല്ലാം ചിലവിട്ട് ഞങ്ങൾ പാർക്കിങ്ങിൽ എത്തി. ഡ്രൈവർക്ക് ചെറിയ പനിക്കോള്. മൂപ്പർ മരുന്നൊക്കെ കഴിച്ച് അല്പം വിശ്രമിച്ച് ഇരിക്കുകയാണ്. എന്നാൽ പോകാം എന്നായി. എല്ലാവരും കയറി നോക്കുമ്പോൾ രണ്ടു തലകൾ കാണാനില്ല. മാധവൻ & പ്രഭു മിസ്സിംഗ്..... 

Thursday, April 11, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിയെട്ട് - അർക്കമണ്ഡലം

വളഞ്ഞു പോകുന്ന വഴികളിലൂടെ വണ്ടി നിരങ്ങി നീങ്ങി. വംഗദേശത്തിൽ നിന്ന് പ്രകടമായ വ്യത്യാസം ഭൂപ്രകൃതിയിൽ കാണാം. പച്ച പാടങ്ങൾക്ക് പകരം മൊട്ടയായ പ്രദേശങ്ങളാണ്. കടൽത്തീരത്തോട് ചേർന്നാണ് റോഡ്. പുരിയിൽ നിന്ന് കൊണാർക്കിലേക്കുള്ള വഴി തീരപ്രദേശത്ത് കൂടിയാണ്. ധാരാളം കുറ്റിച്ചെടികൾ നിറഞ്ഞു നിൽക്കുന്ന ഇരുപുറങ്ങളും, വഴി പൊതുവേ വിജനം. ടൂറിസ്റ്റ് വണ്ടികൾ പലപ്പോഴായി പോകുന്നു. വലിയ കെട്ടിടങ്ങളോ, ചായക്കടകൾ പോലുമോ വിരളം. 

ഒരിടത്ത് നിന്ന് വഴി ഇടത്തോട്ട് തിരിഞ്ഞു പോകുന്നു. വലത്ത് വശത്ത് വലിയൊരു കടൽത്തീരം കാണാം. അതാണ് ചന്ദ്രഭാഗ ബീച്ച്. ഇതിലേക്ക് കൊണ്ടുപോകാൻ ഒക്കെ ഡ്രൈവർക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ അതൊഴിവാക്കി നേരെ കൊണാർക്കിലേക്ക് പൊയ്‌ക്കോളാൻ പറഞ്ഞു. ചന്ദ്രഭാഗ ബീച്ച് വളരെ വൃത്തിയുള്ള നിരപ്പായ ബീച്ചാണ്. നിരവധി വിദേശികൾ വരാറുള്ള ഒരിടം. ഇവിടെയടുത്താണ് പ്രശസ്തമായ ചന്ദ്രഭാഗ മേള വർഷം തോറും നടക്കാറുള്ളത്. ഇവിടെ കുളിക്കുന്നത് കുഷ്ഠരോഗം മാറാൻ സഹായിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നത്രെ. 

ഈ വഴികളിൽ ഉള്ള ചില സ്ഥലങ്ങൾ വിട്ട് പോകുമ്പോളും സംഘത്തിൽ ആർക്കും പരാതി ഉണ്ടായിരുന്നതേയില്ല. എല്ലാവരും ഒരേ തരംഗദൈർഘ്യത്തിൽ ചിന്തിക്കുന്നതിന്റെ മെച്ചമാണത്. 

ചന്ദ്രഭാഗ കഴിഞ്ഞ് നാലഞ്ച് കിലോമീറ്റർ മാറി വണ്ടി ഒരു പാർക്കിങ്ങിൽ നിർത്തി. തൊട്ടടുത്ത് ഒരു ഹോട്ടൽ ഉണ്ട്. അവിടേക്ക് കയറി ചായ കുടിച്ചു. റോഡിൽ നിന്ന് അകത്തേക്ക് പോകുന്ന ഒരു വഴിയിലൂടെ നടന്നു. കുറച്ച് ദൂരം നടക്കുമ്പോൾ വലത് വശത്തേക്ക് വഴി തിരിയുന്നു. അവിടെ ASI യുടെ ഓഫീസിൽ നിന്ന് ടിക്കറ്റ് എടുക്കാം. വൈകീട്ട് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ട്.  അതിന് സ്പെഷ്യൽ ടിക്കറ്റ് ആണ്. ഞങ്ങൾ സാധാരണ ടിക്കറ്റ് എടുത്തു. ഭംഗിയായി സൂക്ഷിച്ച വഴിയിലൂടെ അകത്തേക്ക് നടന്നു. ദൂരെ നിന്നുതന്നെ കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാം. 

കല്ലിൽ കൊത്തിയ കവിത എന്ന് സാക്ഷാൽ രവീന്ദ്രനാഥ ടാഗോർ പുകഴ്ത്തിയ ഒരു സാംസ്കാരിക കേന്ദ്രം. ലോകാത്ഭുതങ്ങളിൽ പെടുത്താത്തതിനാൽ ഭാരതീയർ വില കൊടുക്കാത്ത മുറ്റത്തെ മുല്ല. കലിംഗ നിർമ്മാണ ശൈലിയുടെ മകുടോദാഹരണം. നൂറ്റാണ്ടുകളുടെ അധിനിവേശങ്ങളുടെ, മതഭ്രാന്ത് പിടിച്ച ഇസ്‌ലാമിക ആക്രമണകാരികളുടെ, വടുക്കൾ പേറുന്ന "ബ്ലാക്ക് പഗോഡ"

കോണ എന്ന വാക്കും അർക്ക എന്ന വാക്കും കൂടിച്ചേർന്നാണ് കൊണാർക്ക് ആയത്. ഗംഗ രാജവംശത്തിലെ നരസിംഹദേവൻ ആണിത് പണികഴിപ്പിച്ചത് എന്നാണ് കരുതുന്നത്. സൂര്യനായി പണികഴിപ്പിച്ച ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയും ആ പ്രാകാരവും നിലംപൊത്തിയിട്ട് ഒരു നൂറ്റാണ്ടിൽ അധികമായി. ഇപ്പോളുള്ളത് അവിടത്തെ നമസ്കാരമണ്ഡപം ആണ്. മുന്നിൽ തന്നെ മേൽക്കൂരയില്ലാത്ത നൃത്തമണ്ഡപവും കാണാം. ഉപ്പുകാറ്റ് കൊണ്ട് ദ്രവിച്ചുപോകുന്ന ഈ അത്ഭുതസൃഷ്ടി സംരക്ഷിക്കാൻ പദ്ധതികൾ പലതുമുണ്ട്. പക്ഷെ മിക്കവാറും എല്ലാം അതിൻ്റെ തനത് സൗന്ദര്യത്തിനെ നശിപ്പിച്ചുകൊണ്ടാണെന്നു പറയാതെ വയ്യ. 

സപ്‌താശ്വങ്ങളെ പൂട്ടിയ രഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രനിർമ്മിതി. 24 ചക്രങ്ങൾ. ഈ ചക്രങ്ങൾ കൊണ്ട് ഒരു ദിവസത്തിലെ ഏത് സമയവും കൃത്യമായി ഗണിച്ചെടുക്കാനാകും. ഭാരതീയ ജ്യോതിശാസ്ത്ര പൈതൃകത്തിലെ ഔന്നത്യം ഇവിടെ നമുക്ക് വെളിവാകുന്നു. മുഖ്യക്ഷേത്രം 1800 കളിൽ ആണ് നിലംപൊത്തിയത്. 

ഭാരതീയ ക്ഷേത്രങ്ങൾ ആരാധനക്ക് വേണ്ടിയാണോ നിർമ്മിച്ചത് എന്നതിന് പല അഭിപ്രായങ്ങൾ ഉണ്ട്. പക്ഷെ ഇന്ന് തലയുയർത്തിനിൽക്കുന്ന പല ക്ഷേത്രങ്ങളും ഓരോ രാജവംശത്തിന്റെയും പ്രൗഢിയും മഹിമയും വിളിച്ചോതുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടവയാണെന്നു കാണാം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ നിലനിർത്തുവാൻ വേണ്ടിയോ, സ്വത്ത് സംഭരിച്ചു വെക്കാൻ വേണ്ടിയോ, അങ്ങിനെ മറ്റു പല കാരണങ്ങളുമുണ്ടാകാം ക്ഷേത്ര നിർമ്മാണത്തിന് പിന്നിൽ. ഒരു വശത്ത് നിർമ്മിതിയായിരുന്നു നാം ഉപയോഗിച്ചിരുന്ന അളവുകോലെങ്കിൽ മറുവശത്ത് ഇസ്‌ലാമിക ആക്രമണകാരികൾക്ക് ക്ഷേത്രധ്വംസനത്തിന്റെ കണക്കാണ് അവരവരുടെ മേന്മ വിളിച്ചോതിയിരുന്നത്. കരാനി രാജവംശത്തിലെ സൈന്യാധിപനായിരുന്ന കാലാപഹാഡ് ആണ് കൊണാർക്കും ജഗന്നാഥക്ഷേത്രവും എല്ലാം ആക്രമിച്ചു നശിപ്പിക്കാൻ നേതൃത്വം നൽകിയത്. 

ഇതെഴുതാൻ വേണ്ടി ആ ചരിത്രം ചികഞ്ഞു നോക്കിയപ്പോൾ രസകരമായ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. ഈ കാലാപഹാഡ് ഒരു ഹിന്ദു ബ്രാഹ്മണനും, രാജാ മുകുന്ദദേവിന്റെ സൈന്യാധിപനുമായിരുന്നു. രാജീവ് ലോചൻ റേ എന്നായിരുന്നു പൂർവ്വ നാമം. ഗൗർ രാജവംശത്തിലെ സുലൈമാൻ കരാനി, തൻ്റെ മകളെ ഉപയോഗിച്ച്, ഇദ്ദേഹത്തെ വശീകരിച്ചു മതം മാറ്റി. ഒരുപക്ഷെ അന്നത്തെ ലവ് ജിഹാദ്. എന്നിട്ട് ആ കൈകൾ കൊണ്ട് തന്നെ ക്ഷേത്രങ്ങൾ ആക്രമിച്ചു നശിപ്പിച്ചു. ഹിന്ദുക്കൾക്കിടയിലെ  ഒറ്റുകാരും, ചതിയന്മാരുമാണ് നമ്മെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. നമ്മുടെ പൈതൃകത്തെ ഇത്തരത്തിൽ അവഹേളിച്ചവരിൽ, അവഹേളിക്കുന്നവരിൽ അന്നും ഇന്നും അവരുടെ പങ്കാണ് കൂടുതൽ. പൃഥ്വിരാജ് ചൗഹാനെ ചതിച്ച ജയചന്ദ്രന്മാർ മുതൽ, ശ്രീരാമന്റെ ജാതകം ചോദിച്ച പെരിയാറുടെ ബൗദ്ധികസന്തതികൾ വരെ നീളുന്നു ഈ പിതൃഘാതികളുടെ പരമ്പര. 

എത്രയെത്ര ആക്രമണങ്ങൾക്കുമപ്പുറം ആ ചരിത്രങ്ങൾ വരും കാലത്തിന് വേണ്ടി പറഞ്ഞുകൊടുക്കാൻ കൊണാർക്ക് ഒരുങ്ങി നിൽക്കുന്നു. ചരിത്രകുതുകികളായ, കലാന്വേഷകരായ തീർത്ഥാടകരായി ഞങ്ങൾ ആ വിശാലമായ ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിച്ചു. 

Tuesday, March 26, 2024

കനിവുറവ് തേടി...... - ഭാഗം ഇരുപത്തിയേഴ് - കരാർ ആശ്രമം

"നമുക്കെന്താ ഇത് നേരത്തെ തോന്നാഞ്ഞത്?" എന്ന സതീഷേട്ടന്റെ ചോദ്യത്തിന്, "ഒക്കേത്തിനും അതിന്റേതായ സമയമുണ്ട് ദാസാ" എന്ന മറുപടിയാണ് മാധവൻ കൊടുത്തത്. അത്ര സുന്ദരമായ ഇടത്ത് നിന്ന് പോരാൻ എല്ലാവരും ഒന്നു മടിച്ചു. പക്ഷെ പോകാതെ നിവൃത്തിയില്ലാത്തതിനാൽ ഞങ്ങൾ തിരിച്ചു വണ്ടിയിലേക്ക് നടന്നു.

യാത്രകളുടെ ഗതിവിഗതികൾ അങ്ങിനെയാണ്. വളഞ്ഞുപുളഞ്ഞുള്ള ആ പോക്ക് ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്തും, ചിലപ്പോൾ നിരാശപ്പെടുത്തും. ഏറിയപങ്കും മുന്തിയ അനുഭവങ്ങൾ മാത്രം സമ്മാനിച്ച ഈ യാത്രയിൽ അപ്രതീക്ഷിതമായി സന്ദർശിച്ച സ്ഥലങ്ങളിൽ ഈ ഒരെണ്ണം വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്ക് തോന്നുന്നു.

സുനിത ഡോക്ടറാണ് പറഞ്ഞത്, പുരിയിൽ ആണ് കരാർ ആശ്രമം എന്ന്. പറ്റിയാൽ കാണാൻ നോക്കാം എന്നും. ഇതെന്താണെന്ന് മനസ്സിലാകാതെ നിന്ന എന്നോട് ഡോക്ടർ പറഞ്ഞു - "നമ്മുടെ യുക്തേശ്വർഗിരിയുടെ ആശ്രമം". ഒരു ട്യൂബ് ലൈറ്റ് മിന്നി കെട്ടു. 

"ഏത്..? പരമഹംസ യോഗാനന്ദന്റെ ഗുരു..."  
"ആ അത് തന്നെ. യോഗിയുടെ ആത്മകഥയിൽ വായിച്ചിട്ടില്ലേ?"
"ഇല്ല.."
"ആ.. പുസ്തകം എൻ്റെ കയ്യിലുണ്ട്. ഞാൻ തരാം."
"പുസ്തകം ഇല്ലാഞ്ഞിട്ടല്ല"
"എന്നാൽ വായിക്കണം. ഇവിടെയാണ് സ്വാമി യുക്തേശ്വർഗിരി ക്രിയായോഗ പഠിപ്പിച്ചിരുന്ന ആശ്രമം. പരമഹംസ യോഗാനന്ദനും ഇവിടെ നിരവധി കാലം ഉണ്ടായിരുന്നു."
"വായിക്കാം."

കാലം കൊണ്ട് യാതൊരു ബുദ്ധിമുട്ടും കൂടാതെ പുസ്തകങ്ങൾ വായിച്ചിട്ടില്ല എന്ന് പറയാൻ ഞാൻ പഠിച്ചിരിക്കുന്നു. യോഗിയുടെ ആത്മകഥ പലതവണ ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ ഏതാനും അദ്ധ്യായങ്ങൾക്കുള്ളിൽ ആ വായന അവസാനിക്കും. പിന്നെ എപ്പോളെങ്കിലും വീണ്ടും ആദ്യം മുതൽ തുടങ്ങും. ഞാൻ വായിച്ചു മുഴുമിക്കാത്ത പുസ്തകങ്ങളുടെ നിര വളരെ ബൃഹത്താണ്.

ആദ്യമൊക്കെ, "ഞാൻ വായിച്ചിട്ടുണ്ട്, പക്ഷെ..." എന്നിങ്ങിനെ ഉള്ള ഉത്തരങ്ങൾ ആയിരുന്നെങ്കിൽ, ഇപ്പോൾ ആദ്യമേ വായിച്ചിട്ടില്ല എന്ന് പറയാൻ പഠിച്ചു. പക്ഷെ ഈ പുസ്തകത്തെക്കുറിച്ചും അതിന്റെ ഉള്ളടക്കവും ക്രിയായോഗയുടെ ഗുരുപാരമ്പര്യത്തെക്കുറിച്ചും എല്ലാം ഏതാണ്ടൊരു ധാരണ എനിക്കുണ്ടായിരുന്നു. മഹാവതാർ ബാബാജിയിൽ തുടങ്ങി, ലാഹിരി മഹാശയനിലൂടെ, യുക്തേശ്വർ ഗിരിയും, തുടർന്ന് നിരവധി ശിഷ്യഗണങ്ങളുമായി പടർന്നു പന്തലിച്ചു കിടക്കുന്നു, ക്രിയായോഗികളുടെ ശൃംഖല. ലാഹിരി മഹാശയന്റെ ഇടുങ്ങിയ കണ്ണുകൾ ഓർമ്മയിൽ തങ്ങി നിന്നിരുന്നു. ആദ്യന്തരഹിതമായ ഭാരതീയദർശന പരീക്ഷണങ്ങളുടെ ശാഖോപശാഖകളിൽ എത്ര ചുരുക്കുമേ നമ്മുടെ ദൃഷ്ടിയിൽ പതിയുന്നുള്ളൂ?

യോഗിയുടെ ആത്മകഥയിൽ പ്രതിപാദിച്ചിരിക്കുന്ന പുരിയിലെ കരാർ ആശ്രമത്തിലാണ് ഞങ്ങൾ ഇപ്പോൾ. നീല മരവാതിൽ തള്ളി അകത്ത് കടന്നാൽ പഴയതെങ്കിലും ആഢ്യത്വമാർന്ന, അതിലേറെ ഭംഗിയാർന്ന, അതിലേറെ മഹായോഗികളുടെ തപസ്സ് ഘനീഭവിച്ചു നിൽക്കുന്ന ഒരു ഇടത്തേക്കാണ് നാം എത്തിച്ചേരുക. 

ഓഫിസ് എന്ന് വിളിക്കാവുന്ന ചെറിയ മുറിയിൽ നിന്ന് ഒരു മനുഷ്യൻ ഇറങ്ങിവന്നു. ആശ്രമം കാണാൻ വന്ന ഞങ്ങളെ തികഞ്ഞ ആതിഥ്യമര്യാദകളോടെ സ്വീകരിച്ചു. ചെയ്തിരുന്ന ഏതോ ജോലി ഒന്നൊതുക്കിയിട്ട്, അദ്ദേഹം ഞങ്ങളോടൊപ്പം വന്നു. 

വൃക്ഷനിബിഡമായ ഒരു സ്ഥലം. പുരിയിൽ അങ്ങിനൊന്ന് വേറെ ഉണ്ടാകാൻ ഇടയില്ല. പൂക്കളും കിളികളും മരങ്ങളും എല്ലാം പ്രശോഭിച്ചു നിൽക്കുന്നു. ഞങ്ങൾ നിശ്ശബ്ദരായി അദ്ദേഹത്തിനോടൊപ്പം നടന്നു. സ്വാമി യുക്തേശ്വർഗിരിയുടെ സമാധിമന്ദിരത്തിലേക്കാണ് ആദ്യം ചെന്നത്. ചെറിയ ഒരു മുറി അമ്പലമാക്കിയിരിക്കുന്നു. വൃത്തിയുള്ള ഒരു കെട്ടിടം. പിങ്ക് നിറമുള്ള കെട്ടിടത്തിൽ പച്ചയും ചുവപ്പും നിറമുള്ള പടികൾ. പടി കയറിച്ചെന്നാൽ ഒരു ചെറിയ മുറി. അതാണ് സമാധിപീഠം. ചുവന്ന മരത്തിന്റെ അഴിവാതിൽ. അതിനകത്ത് സ്വാമിജിയുടെ ചിത്രവും സമാധിയും. അകത്തേക്ക് പ്രവേശനമില്ല. ചുവന്ന വാതിൽ തുറന്ന്, അകത്തെ നിലത്ത് തലമുട്ടിച്ചു ഞങ്ങൾ നമസ്കരിച്ചു. നിരവധി പ്രതിഭകളെ വാർത്തെടുത്ത, ഒരു ആസ്തികപാരമ്പര്യത്തിന്റെ വിളക്ക് കെടാതെ കാത്ത മഹായോഗിയായ ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ ഞങ്ങൾ അൽപനേരം നമ്രശിരസ്കരായി നിന്നു.

യുക്തേശ്വർഗിരിയുടെ പൂർവ്വാശ്രമനാമം പ്രിയാനാഥ് കരാർ എന്നായിരുന്നു. ഇവിടെ വന്ന് ധ്യാനിച്ച അദ്ദേഹത്തിന് ഈ സ്ഥലത്തിന്റെ ആത്മീയ ഊർജ്ജം തിരിച്ചറിയാനാവുകയും ഇവിടെ ഒരു കുടിൽ കെട്ടി ആശ്രമം ആരംഭിക്കുകയും ചെയ്തു. അതിനാൽ ഇതിന് കരാർ ആശ്രമം എന്ന പേര് സിദ്ധിച്ചു. 

അവിടെ നിന്നിറങ്ങി ആശ്രമത്തിലെ ധ്യാനമുറിയിലേക്കാണ് ചെന്നത്. പഴയ ഒരു ഹാൾ. ചുമരുകളിൽ സന്യാസിശ്രേഷ്ഠന്മാരുടെ ചിത്രങ്ങൾ. സ്റ്റേജിൽ ക്രിയായോഗയുടെ പരമ്പരയിൽപ്പെട്ടവർ. നടുക്ക് സ്വാമി യുക്തേശ്വർ ഗിരിയുടെ ചിത്രം. അവിടെയും പ്രണമിച്ച് അല്പനിമിഷം നിശ്ശബ്ദരായി ഞങ്ങളിരുന്നു. പുറത്തിറങ്ങി വാതിലടച്ച്, ആശ്രമം നടന്നുകാണാൻ അനുവദിച്ച് അദ്ദേഹം തൽക്കാലത്തേക്ക് വിടവാങ്ങി.

അപ്പോളാണ്, വാതിലിനടുത്തിരിക്കുന്ന ഒരു തോക്ക് മാധവന്റെ ശ്രദ്ധയിൽപ്പെട്ടത്. അതെടുത്ത് കൗതുകത്തോടെ നോക്കുന്ന മാധവനോട് അദ്ദേഹം പറഞ്ഞു "കുരങ്ങന്മാരുടെ ശല്യം കുറക്കാൻ വേണ്ടി സൂക്ഷിച്ചിരിക്കുന്നതാണ്. ശബ്ദം മാത്രമേ ഉണ്ടാക്കൂ". മാധവൻ എന്നാലും ഗമയോടെ അതുമായി ഫോട്ടോക്ക് പോസ് ചെയ്തു. 

തുടർന്ന് ആശ്രമം ചുറ്റിക്കണ്ട്, പോകാനായി ഒരുങ്ങിയ ഞങ്ങളെ അദ്ദേഹം വീണ്ടും മറ്റൊരു വശത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു മുറി തുറന്ന് പറഞ്ഞു. "ഇതാണ് യുക്തേശ്വർ മഹാരാജിന്റെ ധ്യാനമുറി." തീരെ ചെറിയ ഒരു മുറി. അതിൽ നിരവധി ചിത്രങ്ങൾ കാണാം. അകത്തു കടന്നു ഞങ്ങൾ നമസ്കരിച്ചു. സ്വാമിജിയുടെയും കാളിയുടെയും, പിൽക്കാലത്തെ മഠാധിപതിയുടെയും ചിത്രങ്ങൾ ചുവന്ന പട്ടിൽ അലങ്കരിച്ചു വെച്ചിരിക്കുന്നു. മുന്നിൽ പട്ടുവിരിച്ച ഒരു പീഠം, ധൂപസാമഗ്രികൾ. സരളമായി, വൃത്തിയോടെ സൂക്ഷിക്കുന്ന ഒരു പഴയമുറി. വർഷങ്ങളുടെ സാധനാസുഗന്ധം പേറുന്ന ഒരു മുറി. അതും പൂർത്തിയാക്കി ഞങ്ങൾ നന്ദി പറഞ്ഞു. "ഇപ്പോൾ സ്വാമിജി ഇവിടെയില്ല. അല്ലെങ്കിൽ കാണാമായിരുന്നു" അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. 

ഒരല്പനേരം കൂടി ആ ശാന്തമായ അന്തരീക്ഷത്തിൽ ഇരുന്ന് മനസ്സില്ലാമനസ്സോടെ ഞങ്ങൾ പുറത്തേക്ക് നടന്നു. ബോഗൺവില്ലകളോടും നീലച്ച മരവാതിലിനോടും യാത്രപറഞ്ഞ് അടുത്ത ലക്ഷ്യത്തിലേക്ക് വണ്ടികയറാനായി പൂഴിമണൽ വിരിച്ചിട്ട ആ വഴികളിലൂടെ ഞങ്ങൾ നടന്നു.