Thursday, October 27, 2016

സമർപ്പണം

ഭാരതത്തിന്റെ അനഘമായ ആർഷപാരമ്പര്യത്തിൽ ദേശകാലലിംഗവർണ്ണ വ്യത്യാസങ്ങൾ ഇല്ലെന്നത് ഈയടുത്ത കാലത്ത് തെളിയിച്ച മഹതിയാണ് വിവേകാനന്ദ ശിഷ്യയായ നിവേദിത. ആത്മീയത എന്നാൽ ലോകസേവനമാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച അവരുടെ ഓരോ വാക്കും പ്രവൃത്തിയും ചിന്തയും ഭാരതമാതാവിനെക്കുറിച്ചായിരുന്നു.

ഇന്ന് ഭാരതത്തെ വിഘടിപ്പിക്കുന്ന ശക്തികൾ പ്രബലരാണെന്നു തോന്നിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, നിവേദിതയെ നമുക്ക് എന്നത്തേക്കാളേറെ ആവശ്യമുണ്ട്. നിവേദിതയുടെ 150 ആം ജന്മവാർഷികം 2016 മുതൽ 2017 വരെ കൊണ്ടാടപ്പെടുന്നു. "സമർപ്പണം" എന്ന പേരിലുള്ള ഈ ആഘോഷങ്ങൾക്ക് ഇന്ന് തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽ തിരിതെളിയുമ്പോൾ നാമോരോരുത്തർക്കും ആ മഹാത്മാവിനോടുള്ള കടം വീട്ടുവാനുള്ള ഒരു അവസരമാണ് ഒരുങ്ങുന്നത്. നമ്മിലുള്ള നിവേദിതയെ ഉണർത്തുവാനുള്ള ഒരു അസുലഭ അവസരമാണ് ലഭിക്കുന്നത്..

ഇത് ഭക്ത്യാദരങ്ങളോടെ ഉപയോഗിക്കാൻ നമുക്കാവട്ടെ...

***********************************************

ഒട്ടു മയങ്ങിക്കഴിഞ്ഞു ഞാൻ പെട്ടെന്നു
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റൂ സസംഭ്രമം.
എത്ര നാളായീ ഉറക്കമെന്നമ്പര-
ന്നിക്കണ്ണു രണ്ടും പതുക്കെ തുറന്നു ഞാൻ.

തിങ്ങുമീ നിദ്രാതിമിരാന്ധമാമെന്റെ
മങ്ങിയ കാഴ്ച പതുക്കെ തെളിയവേ,
എങ്ങു നിന്നോ വന്നു കൂകുന്നു എന്നുടെ
അങ്കണത്തിൽ രണ്ടു പൂങ്കുയിൽപ്പാട്ടുകാർ.

വീണ്ടും ഉറങ്ങാൻ തുടങ്ങുമെൻ ചേതന
പാടെയുണർന്നുല്ലസിക്കുന്നു തൽക്ഷണം.
"ഉത്തിഷ്ഠ, ജാഗ്രത" കേൾക്കുന്നു ഞാനവ
അക്ഷരമില്ലാതെ പാടും ഗാനങ്ങളിൽ.

"ഓർക്കൂ" പറയുന്നിതാ ഉള്ളിൽ നിന്നൊരാൾ
"ഓർക്കുകീ പാട്ടിന്റെ സംഗീതകാരനെ.
പേർത്തും സ്മരിക്കുകീ ഗാനമീ മണ്ണിൽ തൻ
ജീവിതത്താൽ മീട്ടിയെത്തിയ ദേവിയെ

ആയിരം നൂറ്റാണ്ടുറങ്ങിയ നാടിന്റെ
ആലസ്യഭാവം കളയുവാൻ വന്നൊരാ
ആര്യമാതാവിനെ, സ്വാതന്ത്ര്യമാധുരി
നാവിൽ പകർന്നോരമൃതസ്വരൂപിയെ

ഒന്നര നൂറ്റാണ്ട് മുൻപേ അയർലാൻഡിൻ
മണ്ണിൽ പിറന്നൊരു ഭാരത പുത്രിയെ
വന്ദ്യമാം ആർഷപരമ്പര കൈക്കൊണ്ടു
ധന്യയായ വിവേകാനന്ദ ശിഷ്യയെ

ഓർക്കൂ നിവേദിതയെ... ദേവദുർലഭ-
ജീവിതത്താൽ സുപുനീതചരിതയെ
രോഗാതുരം ഭാരതത്തിൻ വപുസ്സിലാ-
ത്മാഭിമാനം നിറച്ചുള്ള ഭഗിനിയെ

സൗഖ്യസുകുമാര ജീവിതത്തിൻ  പാത-
വിട്ടു നീ പുൽകി കഠിന ധ്യേയത്തിന്റെ
മാർഗങ്ങൾ, ഉള്ളിൽ ഗുരുനാഥനേകിയോ-
രൂർജ്ജവും ആത്മബലവും മാത്രം തുണ



വിന്ധ്യാചലത്തിന്നുറപ്പ് ഹൃദയത്തിൽ
ഗംഗയെപ്പോൽ പരിശുദ്ധമാം മാനസം
സുസ്മിതാർദ്രം മുഖം, നക്ഷത്രമെന്ന പോൽ
നിത്യം തപിച്ചു തെളിയുന്ന കണ്ണുകൾ

ഏതു നിഗൂഢമാം മന്ത്രം നിനക്കേകി
മാഞ്ഞു നിൻ വന്ദ്യഗുരുവരൻ സോദരീ
ഏതു കഠിനതപത്തിൽ എരിഞ്ഞു താൻ
മായാത്തൊരാദർശ ദീപമായ് മാറി നീ

കണ്ഠം അണിയുന്ന രുദ്രാക്ഷമാലകൾ
എത്രനാൾ എണ്ണിത്തളർന്നു നിൻ പൂജകൾ
ശുഭ്രമാ വസ്ത്രാഞ്ചലം പോലുമെത്രനാൾ
കണ്ണുനീരോടെ കണ്ടൂ നിന്റെ വേദന

എങ്കിലും കൈ തന്നു കൂടെ നിൽക്കാൻ പാപ-
പങ്കിലർ ഞങ്ങൾ തുനിഞ്ഞില്ലൊരിക്കലും
ഒറ്റപ്പെടുത്തുകയായിരുന്നോ നിന്നെ
ആതിഥ്യപൂജക്ക് പേരാർന്ന ഭാരതം?

ഒത്തില്ല നീ തന്നൊരാത്മാഭിമാനത്തിൻ
വിത്തു വിതയ്ക്കുവാൻ നാടിൻ മനസ്സിലായ്
കത്തിപ്പടരുന്ന സ്വാർത്ഥലോഭപ്പെരുംതീ
ദഹിപ്പിച്ചുവോ താളിയോലകൾ ആകവേ

ഇന്ത്യയെ നീ സ്വന്തമാക്കിയെന്നാൽ നിന്നെ
സ്വന്തമാക്കാൻ ഞങ്ങൾക്കായതില്ലിപ്പൊഴും
ഹന്ത കൃതഘ്നരീ ഹിന്ദുക്കൾ** ഞങ്ങളോ-
ടെന്തിന്നുദാരത കാട്ടി നീ ദേവതേ

പാപഭാരത്താൽ കുനിയുന്നിതെൻ തല,
ജീവൻ ഇന്ത്യക്കായി ഹോമിച്ച നിന്നുടെ
ഗാഥകൾ പാടെ  മറന്ന ഞങ്ങൾക്കിനി
ഏതു നരകാഗ്നിയാൽ ശുദ്ധി കൈവരും"

ലജ്ജയാൽ താഴും  മുഖത്തു പൊന്നിന്നൊളി
വീശിത്തെളിഞ്ഞു അരുണ പ്രഭാകരൻ
പൊയ്പോയ രാത്രി നിനച്ചിരിക്കാതിനി
കൈയിൽ പിടിക്കൂ പുതുയുഗത്തിൻ ധ്വജം

പോയകാലത്തിന്നപമാനഭാരത്തെ
നീയിറക്കൂ വർത്തമാന പ്രവൃത്തിയാൽ
കയ്യുറപ്പോടെയേൽക്കൂ നീ നിവേദിത
മെയ്യും മനസ്സും സമർപ്പിച്ച സാധന

നേടുക നീയാ അനുഗ്രഹാശിസ്സുകൾ,
തേടുക ജീവിതലക്ഷ്യം ആ യോഗിനി
പാടിയ പാട്ടിൽ, ഞരമ്പിൽ നിറക്കുക
ചൂടെഴും പുത്തനുഷസ്സിന്റെ സ്പന്ദനം

മുന്നിൽ നിറുത്താതെ പാടും കുയിലുകൾ
തന്നു മനസ്സിൽ പുതിയൊരു താരകം
ആ മന്ത്രമുള്ളിൽ ഉരുക്കഴിക്കും യുവ-
ഭാരതം നവ്യ "സമർപ്പണം" ചെയ്യവേ

മൂടുമിരുട്ടിന്റെ ആഴങ്ങളിൽ ചെറു
ജ്യോതിയൊന്നിന്നു തെളിഞ്ഞു കത്തുന്നിതാ
പാടുന്നു പിന്നെയും കോകിലങ്ങൾ മൃദു
പഞ്ചമരാഗത്തിൽ "ഉത്തിഷ്ഠ ജാഗ്രത"

ആനന്ദമന്ദ സമീരനിലായ് വിവേ-
കാനന്ദ മന്ദസ്മിതം വാർന്നു ചുറ്റിലും
ആവേശമുൾക്കൊണ്ടു പാടുന്നു ദിക്കുകൾ
പാവനമാകും നിവേദിതാ സൂക്തികൾ



ഒക്ടോബറിൻ ശ്യാമ മേഘങ്ങൾ മേയുന്ന
വിണ്ടലത്തിൻ കണ്ണിൽ മിന്നിത്തെളിഞ്ഞിതാ
ആയിരം പൂർണ്ണചന്ദ്രന്മാർക്കു തുല്യമാം
ആ രാമകൃഷ്ണന്റെ ആർദ്രസ്മിതമുഖം

**ഹിന്ദു - ഭാരതീയൻ

No comments:

Post a Comment