Sunday, July 9, 2017

ഗുരുപൗർണ്ണമി

അറിയാത്തെരുവോരത്തിൽ
കരയും പിഞ്ചു പൈതലിൻ
ഹൃദയത്തോടെ ഞാനെന്റെ
വീടു തേടിക്കുഴങ്ങവേ

പുറത്തേയ്ക്കൊരു കണ്ണീരിൻ
കണവും കാട്ടിടാതെ ഞാൻ
ഹൃദന്തരത്തിൽ നോവിന്റെ
കോപ്പ മോന്തിയിരിക്കവേ

വിദ്യുത് പ്രഭാ സമായുക്ത-
മാമീ യാന്ത്രിക ലോകമെൻ
ചിരസ്മരണകൾ പോലും
കവർന്നീടാൻ തുടങ്ങവേ

വെറുതേ വന്നു പോം മട്ടിൽ
എന്തിനെന്നറിയാതെ ഞാൻ
ലോകത്തിൽ വന്നു പോകുന്നെ-
ന്നുള്ളിൽ ചോദ്യം മുഴങ്ങവേ

നിഴൽ പോലിളകീടുന്ന
ലോകത്തിന്നൊപ്പം എന്തിനെ-
ന്നറിയില്ലെങ്കിലും പക്ഷെ
തുടരുന്നെന്റെയാട്ടവും

കടിഞ്ഞാൺ തെറ്റിയോടുന്ന
രഥത്തിൽ നിന്നുറക്കവേ
അലറുന്ന മദാത്മാവിൻ
രോദനം ആരു കേട്ടുവോ?

"ആരു ഞാൻ" എന്ന ചോദ്യത്തിൻ
പ്രതിധ്വനികൾ ഹൃത്തിലെ
കൽഭിത്തിയിൽ വന്നിടിച്ചു
തകർന്നേ പോകയാണിതാ

വെളിയിൽ സ്പഷ്ടമെന്നാലും
ഹൃദയം സംശയാകുലം
രക്ഷ തേടിയിരക്കുന്നൂ
പതിതം പാപസങ്കുലം

ഒരു നൂറ്റാണ്ടു കാലത്തെ-
യിരുട്ടിന്നിസ്തമിക്കുവാൻ
പോകയാണെന്നു ചൊല്ലുന്നു
ചിദാകാശമണിപ്രഭ

ഒരു പാൽക്കടൽ പോലെന്നെ
മൂടുന്നൂ ചാന്ദ്രമാനസം
ശീതളം, ചേർത്തു പുൽകുന്നൂ
സുകൃതം പൂർവ്വസഞ്ചിതം

തെളിഞ്ഞ പൗർണമിച്ചന്തം
നിറയും വാനിലാകവേ
പൊലിഞ്ഞു പാടും ഗാനത്തിൻ
അനുപല്ലവി കേട്ടു ഞാൻ

വിസ്മയം! പാപജാലത്തിൻ
കെട്ടുകൾ പൊട്ടിടുന്നിതാ
അഴലിൻ ചിന്തയെല്ലാമേ
എങ്ങോ പോയി മറഞ്ഞിതാ

സൃഷ്ടിസ്ഥിതിവിനാശങ്ങൾ-
ക്കപ്പുറം കളിയാടിടും
ഗുരുബോധമഹാശക്തി-
യുണരും നേരമായിതാ

അറിവിൻ പൊൻവെളിച്ചത്തിൻ
മുന്നിൽ മുട്ടു മടക്കവേ
സംശയത്തിരകൾ പയ്യെ
കെട്ടടങ്ങുന്നു ശാന്തരായ്

കരിനീല നിറം കണ്ണിൽ
അഞ്ജനം എഴുതിക്കവേ
തുറക്കുന്നന്തരാത്മാവിൽ
തങ്കത്തിൻ ശ്രീലകപ്രഭ

വെയിലിൻ പീതവാത്സല്യം
തഴുകിക്കൺ തുറപ്പിക്കേ
മയിലിൻ പീലി ചൂടുന്ന
കൃപാപൂരം ചിരിച്ചുവോ

കുരിശിന്നരികത്താരോ
കളഞ്ഞിട്ട കിരീടത്തിൻ
മുകളിൽ ദിവ്യകാരുണ്യം
ചെഞ്ചോര നിറമാർന്നുവോ

വിശ്വമാകും കിളിക്കൂടിൻ
മുകളിൽ മാതൃസാന്ത്വനം
അരുളുംമാറു പാറുന്നൂ
ഭഗവധ്വജമൊന്നിതാ

പടി കേറിത്തളർന്നുള്ളിൽ
പതിനെട്ടിനുമപ്പുറം
"അതു നീ തന്നെ" എന്നാരോ
ആർദ്രമായ് മൊഴിയുന്നിതാ

കാർത്തികജ്യോതിയുണരും
അരുണാചലമേറവേ
മൗനമായ് സംവദിക്കുന്നു
അരുളാൽ രണ്ടു കണ്ണുകൾ

മുങ്ങിത്താഴും ജഗത്തിൽ നി-
ന്നെന്നെ രക്ഷിച്ചെടുക്കുവാൻ
മഹാദ്വീപമൊരുക്കുന്നൂ
ദക്ഷിണേശ്വര സൈകതം

No comments:

Post a Comment